ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അദ്ധ്യാപകർക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചു.

നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനിൽ സ്‌കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ്‌ഷോയിൽ പങ്കെടുത്തതെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ,കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി റിപ്പോർട്ട് നൽകി.

ഹെഡ് മാസ്റ്റർക്കും കുട്ടികൾക്കൊപ്പം പോയ ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കാനാണ് നിർദ്ദേശം. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാനും സ്‌കൂൾ മാനേജ്മനെർറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ പറഞ്ഞു.

അതേസമയം വാട്‌സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശം അയച്ചതിലും വിവാദമുണ്ട്. വാട്‌സാപ്പ് സന്ദേശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരിൽ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി.

മൊബൈൽ നമ്പറുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈൽ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്‌സാപ്പിൽ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.