മുംബൈ: നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പീഡനം. പോര്‍ട്ടര്‍ അറസ്റ്റില്‍. മുംബൈ ബാന്ദ്ര ടെര്‍മിനസിലാണ് സംഭവം. ആളില്ലാത്ത കോച്ചില്‍ രാത്രിയില്‍ സ്ത്രീ പീഡനത്തിനിരയാകുകയായിരുന്നു. 55 വയസുള്ള സ്ത്രീയെയാണ് ട്രെയിന്‍ പോര്‍ട്ടര്‍ പീഡിപ്പിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലം പ്രയോഗിച്ച് കീഴ്‌പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ ബന്ധു പോലീസില്‍ പറഞ്ഞു. സിസിടിവി പരിശോധനയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെ. ഹരിദ്വാറില്‍നിന്നും ബന്ധുവിനൊപ്പമാണ് സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്ഫോമില്‍ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനില്‍ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോര്‍ട്ടര്‍ ട്രെയിനില്‍കയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മുംബൈ പോലൊരു നഗരത്തില്‍ ഇത്തരം സംഭവം നടന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പീഡനം നടന്ന സമയത്ത് റെയില്‍വേ പോലീസ് എവിടെയായിരുന്നു എന്നാണ് ചോദ്യം ഉയരുന്നത്. 2023ല്‍ ലോക്കല്‍ ട്രെയിനില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന് ശേഷം റെയില്‍വേ പോലീസ് ട്രെയിനുകള്‍ സുരക്ഷ കൂട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് പേരിനു മാത്രമാണെന്ന് വ്യക്തമാണ്.

അടുത്തകാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ലോക്കല്‍ ട്രെയിനില്‍ ക്യാമറകള്‍ ഘടിപ്പിച്ചെങ്കിലും പേരിന് മാത്രമേയുള്ളൂ. ആവശ്യത്തിന് ജീവനക്കാരുമില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കാന്തിവ്ലി സ്വദേശിനിയായ പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസില്‍ മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്ലാറ്റ്‌ഫോമിലെങ്കിലും മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.