ലഖ്‌നോ: പ്രണയ ബന്ധത്തിന്റെ പേരിൽ രോഷാകുലനായി സഹോദരിയെ തലയറുത്തുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ ഏരിയയിൽ മിത്വാര ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

റിയാസ് എന്ന 22കാരനാണ് അറസ്റ്റിലായത്. സഹോദരി 18കാരി ആഷിഫയെയാണ് റിയാസ് കൊന്നത്. അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്‌റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന യുവാവിനെ വഴിയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ ചന്ദ് ബാബു എന്ന യുവാവുമായി ആഷിഫ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ റിയാസ് എതിർത്തിരുന്നു. ഇവർ പിന്നീട് ഒളിച്ചോടുകയും യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിവസങ്ങൾക്ക് ശേഷം ആഷിഫയെ കണ്ടെത്തുകയും ചെയ്തിരുന്നു. ചന്ദ് ബാബു ജയിലിലുമായിരുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം റിയാസും ആഷിഫയും തമ്മിൽ കഴിഞ്ഞ ദിവസം വീണ്ടും തർക്കമുണ്ടായി. ഇതിനിടെ ആയുധം ഉപയോഗിച്ച് റിയാസ് സഹോദരിയുടെ തലയറുക്കുകയായിരുന്നു.