ചെന്നൈ: കോവിഡ് പ്രതിസന്ധികൾ മറികടന്ന് മൂന്ന വർഷങ്ങൾക്ക് ശേഷം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിരുന്നെത്തിയ ഐപിഎൽ മത്സരങ്ങളെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കടുത്ത ആരാധകർക്ക് പോലും ആദ്യ മത്സരത്തിന്റെ ടിക്കറ്റ് ലഭിച്ചില്ലെന്നും ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റഴിക്കുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു.

സീസണിലെ ആദ്യ മത്സരം ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെതിരെയായിരുന്നു. ചെന്നൈ 12 റൺസിന് ജയിക്കുകയും ചെയ്തു. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റഴിഞ്ഞിരുന്നു.

ലഖ്നൗവിനെതിരായ ആദ്യ മത്സരത്തിൽ ടിക്കിറ്റിന് കടുത്ത ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗം ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ചില രസകരമായ ചർച്ചയ്ക്കും വഴിവച്ചു.സഭയിലും വിഷയം ടിക്കറ്റ് തന്നെയായിരന്നു.

എഐഎഡിഎംകെ എംഎൽഎ എസ്‌പി വേലുമണിയാണ് ചോദ്യമുന്നയിച്ചത്. ചെപ്പോക്കിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങള്ൾക്കും 400 ടിക്കറ്റ് വീതം സർക്കാരിന് ലഭിക്കുന്നുവെന്നും എന്നാൽ അതിലൊന്ന് പോലും എഐഎഡിഎംകെ എംഎൽഎമാർക്ക് ലഭിക്കുന്നില്ലെന്നുമായിരുന്നു അദ്ദേത്തിന്റെ പരാതി.

ചോദ്യത്തിന് മറുപടി പറഞ്ഞത് സംസ്ഥാന കായികമന്ത്രിയും സിനിമാ നടനുമായ ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മറുപടി ഏറെ രസകരമായിരുന്നു. ''നാല് വർഷങ്ങൾക്ക് ശേഷമാണ് ചെന്നൈ ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവുന്നത്. നിങ്ങൾ ആർക്കെങ്കിലും എപ്പോഴെങ്കിലും ടിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. മാത്രമല്ല, ഐപിഎൽ നടത്തുന്നത് ബിസിസിഐയാണ്. താങ്കളുടെ അടുത്ത സുഹൃത്തായ അമിത് ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐയെ നയിക്കുന്നത്.

ടിക്കറ്റ് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കൂ. ഞങ്ങൾ ചോദിച്ചാൽ കിട്ടില്ല. ഞങ്ങളെ കേൾക്കാൻ അദ്ദേഹം നിൽക്കില്ല. എന്നാൽ നിങ്ങൾ പറയുന്നത് അദ്ദേഹം കേൾക്കും. അഞ്ച് ടിക്കറ്റുകൾ വീതം ഓരോ എംഎൽഎയ്ക്കും നൽകാൻ അദ്ദേഹത്തിനോട് ആവശ്യപ്പെടൂ. അതിന്റെ പൈസ കൊടുക്കാനും ഞങ്ങൾ തയ്യാറാണ്.'' ഉദയനിധി പരിഹാസത്തോടെ മറുപടി പറഞ്ഞു. തമിഴ്‌നാട്ടിൽ എഐഎഡിഎംകെ, ബിജെപിക്കൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഉദയനിധി ഇത്തരത്തിൽ ഒരു മറുപടി നൽകിയതും.