മുംബൈ: മഹാരാഷ്ട്രയിലെ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ. പാലം ഇനി മുതൽ വീർ സവർക്കർ സേതു എന്ന് അറിയപ്പെടും. മുംബൈയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കും പുനർനാമകരണം ചെയ്തിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സ്മൃതി ന്ഹാവാ ശേവാ അടൽ സേതു എന്നാണ് പുതിയ പേര്.

വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. രണ്ടു പാലങ്ങളും രാജ്യത്തെ രണ്ട് മഹദ് വ്യക്തിത്വങ്ങളുടെ പേരുകളാൽ പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഒരു വിവാദവും ഉണ്ടാകില്ലെന്ന് ബിജെപി. നേതാവും മന്ത്രിയുമായ സുധീർ മുനംഗ്ടീവാർ പറഞ്ഞു.

കോസ്റ്റൽ റോഡ് പ്രോജക്ടിന്റെ ഭാഗമായ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് 17 കിലോമീറ്ററാണ് നീളം. അന്ധേരിയെയും ബാന്ദ്ര-വോർളി സീ ലിങ്കിനെയുമാണ് ബന്ധിപ്പിക്കുന്നത്. മുംബൈയെയും നവി മുംബൈയെയുമാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ബന്ധിപ്പിക്കുന്നത്. ഇതിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.