ന്യൂഡൽഹി: രാജ്യത്ത് തക്കാളി വില കുതിച്ചുയർന്നതോടെ പല മക്ഡൊണാൾഡ്‌സ് സ്റ്റോറുകളും തക്കാളിയെ തൽക്കാലം മെനുവിൽ നിന്ന് ഒഴിവാക്കി. ഇതിനെ കുറിച്ചുള്ള നോട്ടീസ് മക്ഡൊണാൾഡ് കടകൾക്ക് മുൻപിൽ സ്ഥാപിച്ചിട്ടുണ്ട്. മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റിന് പുറത്തായി കസ്റ്റമേഴ്‌സ് കാണുന്നതിന് പതിപ്പിച്ച നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇതോടെ ഉപയോക്താക്കൾ നോട്ടീസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പച്ചക്കറിയുടെ സമീപകാല വിലക്കയറ്റമാണ് ഇതിന് കാരണമെന്ന് മക്ഡൊണാൾഡ്‌സ് നോട്ടീസിൽ പരാമർശിച്ചിട്ടില്ല.

'ഞങ്ങൾ എത്ര ശ്രമിച്ചിട്ടും, ലോകോത്തര നിലവാരത്തിലുള്ള ഞങ്ങളുടെ കർശനമായ ഗുണനിലവാര പരിശോധനയിൽ മികച്ചതും മതിയായ അളവിലും തക്കാളി ലഭിക്കാത്തതിനാൽ തൽക്കാലം, തക്കാളിയില്ലാത്ത വിഭവങ്ങൾ നൽകാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. മികച്ച തക്കാളി ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.' ഇതാണ് മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിൽ പ്രദർശിപ്പിച്ച നോട്ടീസിന്റെ ഉള്ളടക്കം.

തക്കാളി മെനുവിൽ നിന്ന് ഒഴിവാക്കിയത് വിലയിലെ കുതിച്ചുചാട്ടം കൊണ്ടല്ലെന്നും ഉടൻ തന്നെ ഇത് മെനുവിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും മക്ഡൊണാൾഡ്സ് ഇന്ത്യ, നോർത്ത് ആൻഡ് ഈസ്റ്റ്, വക്താവ് പറഞ്ഞു.

ചില പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നിന്ന് ഉണ്ടാകുന്ന കാലാനുസൃതമായ വിള പ്രശ്‌നങ്ങൾ കാരണം മികച്ച ഗുണനിലവാരം ഉറപ്പാക്കാൻ കഴിയാത്തതാണ് തക്കാളി വിഭങ്ങളിൽ നിന്നും ഒഴിവാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

പലയിടത്തും മൺസൂൺ മഴ ശക്തമായതിനെ തുടർന്ന് തക്കാളി ലഭ്യത കുറഞ്ഞു. ഇത് രാജ്യത്തുടനീളം തക്കാളിയുടെ വില ഉയരാൻ കാരണമാക്കി. പല നഗരങ്ങളിലും കിലോയ്ക്ക് 150 രൂപയായി താക്കളിയുടെ വില. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയിലെ പെട്ടെന്നുള്ള വർധനയും തക്കാളി വിളകളിൽ കീടബാധയുണ്ടാക്കുകയും വിളവ് കുറയുകയും വിപണി വില ഉയരുകയും ചെയ്തതും ഈ വർഷത്തെ ഉയർന്ന വിലയ്ക്ക് കാരണമായി.