ഇംഫാൽ: മണിപ്പുരിൽ സംഘർഷം തുടരുന്നു. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ പതിനേഴുകാരൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഭവം. മരിച്ചവരിൽ രണ്ടുപേർ കൂക്കി വിഭാഗത്തിൽനിന്നുള്ളവരും ഒരാൾ മെയ്‌തെയ് വിഭാഗത്തിലെയാളുമാണ്. മണിപ്പുരിൽ മെയ്‌ മൂന്നിന് തുടങ്ങിയ കലാപത്തിൽ 120 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേർക്ക് പരുക്കേറ്റിരുന്നു.

കലാപത്തിൽ ആളുകൾ തമ്മിൽ അക്രമവും വെടിവയ്‌പ്പുമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പതിനേഴുകാരന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാർ മണിപ്പുർ സന്ദർശിക്കുന്നതിനിയാണ് വീണ്ടും കലാപമുണ്ടാകുന്നത്. എംപിമാരുടെ സംഘം നിരവധി ക്യാംപുകൾ സന്ദർശിച്ച് ജനങ്ങളുമായി സംസാരിച്ചിരുന്നു. മണിപ്പൂർ ഗവർണർ അനുസൂയ യുകിയെ കാര്യങ്ങൾ ബോധിപ്പിച്ചു.