ന്യൂഡൽഹി: യുമനാനദി അപകടരമായ രീതിയിൽ കരകവിഞ്ഞൊഴുകിയതോടെ പ്രളയഭീതിയിൽ തുടരുന്ന ഡൽഹിയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടി അരവിന്ദ് കേജ്രിവാൾ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ.

''എല്ലാം സൗജന്യമല്ല, ഇതാണ് അതിനുള്ള വില. ഡൽഹി അഴുക്കുചാലായിരിക്കുകയാണ്. ഇനിയെങ്കിലും ഡൽഹിയിലെ ജനങ്ങൾ അനീതിക്കെതിരെ ഉണരണം.'' ഗൗതം ഗംഭീർ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ആം ആദ്മി സർക്കാർ നൽകുന്ന സൗജന്യങ്ങളെ വിമർശിച്ച് ഗംഭീർ പ്രതികരിച്ചത്.

ആം ആദ്മി സർക്കാരിന്റെ കാര്യപ്രാപ്തിയില്ലാത്ത പ്രവർത്തനവും മുന്നോരുക്കമില്ലാത്തതുമാണ് ഡൽഹിയെ ദുരിതത്തിലാക്കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ യമുനാ നദിയിലെ ജലനിരപ്പ് അനിയന്ത്രിതായി ഉയർന്നത് സ്ഥിതിഗതികൾ മോശമാക്കിയെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് പ്രഥമ പരിഗണനയെന്നുമാണ് സർക്കാർ വിശദീകരിച്ചത്.

മൂന്നു ദിവസമായി പെയ്ത മഴയെ തുടർന്നാണ് ഡൽഹി പ്രളയഭീതിയിലായത്. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാനദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമാണ് ഒഴുകുന്നത്. അപകടപരിധിയായ 205 മീറ്റർ കവിഞ്ഞും യമുന നിറഞ്ഞൊഴുകുകയാണ്. ഹരിയാനയിലെ ഹത്നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ കനത്ത മഴയുമാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.