മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി മാതാവിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽനിന്നാണ് 26കാരൻ 19 കാരിയായ മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഫോണിൽനിന്ന് മാതാവിനെ വിളിച്ച് ഐഫോണോ ഒന്നരലക്ഷം രൂപയോ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഫോൺകാൾ എത്തിയതിനു പിന്നാലെ യുവതിയുടെ മാതാവ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. യുവാവാണ് ഫോണെടുത്തത്. പൊലീസാണെന്ന് വെളിപ്പെടുത്താതെ കാര്യങ്ങൾ ആരാഞ്ഞു. അപ്പോഴും, മുൻകാമുകിയെ വിട്ടയക്കാനുള്ള യുവാവിന്റെ ആവശ്യങ്ങളിൽ മാറ്റമുണ്ടായില്ല.

പൊലീസാണെന്ന് വെളിപ്പെടുത്തിയപ്പോൾ പേടിച്ചുപോയ യുവാവ് യുവതിയെ ഒറ്റക്കാക്കി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. യുവതിയും യുവാവും കഴിഞ്ഞ ജനുവരിയിലാണ് ആദ്യം കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും പ്രണയബദ്ധരാകുകയായിരുന്നു.

കാമുകൻ വിവാഹിതനാണെന്നറിഞ്ഞതോടെ പ്രണയബന്ധം യുവതി അവസാനിപ്പിച്ചു. കുപിതനായ യുവാവ് ഫോണിലുള്ള തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും വിളിച്ചുവരുത്തി. തുടർന്നാണ് തട്ടിക്കൊണ്ടുപോയത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മേഖലാ ഡി.സി.പി ജയന്ത് ബജ്ബാലെ പറഞ്ഞു. പ്രതിയുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.