ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേര് സ്വീകരിച്ചതിന് പിന്നാലെ ട്വിറ്റർ ബയോയിൽ ഇന്ത്യ എന്നുള്ളത് ഭാരത് എന്ന് മാറ്റം വരുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പഴയ ബയോയിൽ ഹിമന്ത ബിശ്വ ശർമ, അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റി.

'നമ്മുടെ സാംസ്‌കാരിക സംഘർഷങ്ങൾ എന്നും ഇന്ത്യയേയും ഭാരതത്തെയും സംബന്ധിച്ചായിരുന്നു.ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റി. കൊളോണിയൽ ആധിപത്യത്തിന്റെ അവശേഷിപ്പിക്കുകളിൽ നിന്ന് സ്വയം മോചിപ്പിക്കാൻ നമ്മൾ പരിശ്രമിക്കണം. നമ്മുടെ പൂർവികർ ഭാരതത്തിനായാണ് പോരാടിയത്. ഭാരതത്തിനായി പ്രവർത്തിക്കുന്നത് ഞങ്ങളും തുടരും. ബിജെപി. ഭാരതത്തിനൊപ്പമാണ്.' ഹിമന്ത ട്വിറ്ററിൽ കുറിച്ചു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തെ നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തിനാണ് 'INDIA' എന്ന് പേരിട്ടത്. ബെംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

26 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് ബെംഗളൂരുവിലെ യോഗത്തിനെത്തിയത്. എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.