ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി. സൗരാഷ്ട്ര മേഖലയിലും തെക്കൻ ഗുജറാത്തിലുമാണ് ഒരു ദിവസത്തിനിടെ അതിശക്തമായ നിലയിൽ മഴ പെയ്തത്. പല ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്ത മഴയിൽ ഉണ്ടായിരിക്കുന്നത്.

ഗിർ സോംനാഥ് ജില്ലയിൽ മാത്രം 350 മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ 18 മണിക്കൂറിനിടെ പെയ്തത്. രാജ്‌കോട്ടിൽ 300 മില്ലീമീറ്ററിലേറെ മഴ ഇന്നലെ രാത്രി മാത്രം പെയ്തു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. രാജ്കോട്ടിലെ ദൊറാജി സിറ്റിയിലാണ് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയത്.

സംസ്ഥാനത്ത് അണക്കെട്ടുകൾ ഭൂരിഭാഗവും വെള്ളം നിറഞ്ഞ നിലയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. 43 അണക്കെട്ടുകൾ ഹൈ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനം വൻ ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടതോടെ ദുരിതാശ്വാസ പ്രവർത്തനത്തിനായ ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും പലയിടങ്ങളിലും എത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും മഴ കനത്തിരിക്കുകയാണ്. കനത്ത മഴ പെയ്തതോടെ ബദലാപ്പൂർ, അംബർനാഥ് സെക്ഷനിൽ സബർബൻ ട്രെയിൻ സർവീസ് നിർത്തി വച്ചു. റായ്ഗഡിൽ ഇന്ന് ജില്ലാ കളക്ടർ പൊതു അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.