- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഛത്തീസ്‌ഗഢിലെ കൽക്കരി ലെവി കുംഭകോണ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥ അറസ്റ്റിൽ; കോടികൾ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടി
റായ്പുർ: ഛത്തീസ്‌ഗഢിലെ കൽക്കരി ലെവി കുംഭകോണക്കേസിൽ വീണ്ടും അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. സംസ്ഥാന കാർഷിക വകുപ്പ് ഡയറക്ടറും മുൻ കോർബ ജില്ലാ കളക്ടറുമായ രാണു സാഹുവിനെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. 2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോർബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കൽക്കരി ഖനികളുള്ള ജില്ലയാണ് ഇത് രണ്ടും.
വിവാദമായ കൽക്കരി കുംഭകോണത്തിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയാണ് കൽക്കരി അഴിമതിയിൽ ഇ.ഡി. നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. രാണു സാഹുവിന്റെ ഭർത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.
കൽക്കരികടത്തിന് അനധികൃതമായി കരം പിരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് രാണു സാഹുവിന്റെ കോടികൾ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസിൽ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. കൽക്കരി കുംഭകോണത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ സ്വത്തും ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു.
ഛത്തീസ്‌ഗഢിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൽക്കരി കുംഭകോണത്തിന് പുറമേ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട 2000 കോടി രൂപയുടെ അഴിമതിയിലും ഇ.ഡി. അന്വേഷണം നടത്തുന്നുണ്ട്.




