ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പുരിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ച് സംസ്ഥാന സർക്കാർ. സ്ഥിര ഐപി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. കുക്കി-മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് സേവനം രണ്ടര മാസത്തിന് ശേഷമാണ് ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേൻസിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം തുടരുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം ഉപയോഗിച്ചാൽ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുർ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സ്ഥിര ഐപികളെ സർക്കാർ വൃത്തങ്ങൾക്ക് എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് ഇവയ്ക്ക് ഇന്റർനെറ്റ് സേവനത്തിന് അനുമതി നൽകിയിരിക്കുന്നത്. വൈഫൈ ഹോട്സ്പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാൻ കഴിയില്ല.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.

രാവിലെ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പാർട്ടികൾക്കുള്ളിൽ ചർച്ച നടന്ന ശേഷം ഇക്കാര്യം തീരുമാനിക്കും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു.

ഇന്ത്യ എന്ന പേര് സഖ്യത്തിന് നൽകിയതു കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു. അതേസമയം, മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം.