ന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മെയ്‌ത്തെയ് - കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണൽ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാർ ചർച്ച നടത്തുന്നത്. മുൻ വിഘടനവാദി കുക്കി സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണൽ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.

കേന്ദ്ര പ്രതിനിധിയായ രഹസ്യാനേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ മെയ്‌ത്തെയ് വിഭാഗവുമായും ചർച്ച നടന്നു. പ്രത്യേക ഭരണ സംവിധാനം വേണമെന്ന കുക്കി സംഘടനകളുടെ ആവശ്യത്തിൽ ചർച്ചയില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുക മാത്രമാണ് ലക്ഷ്യമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇടഞ്ഞു നിൽക്കുന്ന മെയ്‌ത്തെയ് വിഭാഗത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ബീരേൻ സിങിനെയും കേന്ദ്രം ആശ്രിയിക്കുന്നുണ്ട്.