ന്യൂഡൽഹി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട കാലയളവിൽ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ ലഭിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും രാഹുലിന് തിരികെ കിട്ടിയത്. ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാഹുലിന് ഔദ്യോഗിക വസതി തിരികെ നൽകണമെന്ന് കോൺഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തുഗ്ലക് ലെയിനിലെ 12ാം നമ്പർ വസതി അനുവദിക്കാൻ പാർലമെന്ററി സമിതി തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഈ രാജ്യമാണ് എന്റെ വസതിയെന്ന്' രാഹുൽ മറുപടി നൽകി. രാഹുലിനു വസതി തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്സഭാ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്ശഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഡൽഹിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നൽകി. 30 ദിവസങ്ങൾക്കുള്ളിൽ വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ്. വീട് ഒഴിഞ്ഞ രാഹുൽ ഗാന്ധി താമസം സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

രാഹുൽ ഗാന്ധി ഇന്നലെയാണ് തിരികെ പാർലമെന്റിൽ എത്തിയത്. അയോഗ്യനാക്കപ്പെട്ട് 137 ദിവസത്തിന് ശേഷമായിരുന്നു ഇത്. ഇന്ന് മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയത്തിൽ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മോദി സഭയിലുള്ളപ്പോൾ സംസാരിച്ചാൽ മതിയെന്ന നിലപാടാണ് കോൺഗ്രസിന്.

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ ഏപ്രിൽ 22നാണ് രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നൽകിയിരുന്നു. തുടർന്ന് അമ്മ സോണിയ ഗാന്ധിയുടെ 10 ജൻപഥ് റോഡിലെ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.