ജയ്പൂർ: പ്രാദേശിക മാധ്യമ പ്രവർത്തകനെ കാമുകിയുടെ വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. 45 വയസുകാരനായ ഭരത് മിശ്ര എന്ന പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയത്. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

ഗോവർധൻവിലാസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാമുകിയുടെ വീട്ടിലാണ് ഭരത് മിശ്ര ആത്മഹത്യ ചെയ്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഭാര്യയും കാമുകിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്.

ഭരതും കാമുകിയും തമ്മിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫോണിലൂടെ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈകുന്നേരം ആത്മഹത്യ ചെയ്തത്.

ഭാര്യയും കാമുകിയുമാണ് തന്റെ ജീവിതത്തിൽ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതെന്നും ഈ രണ്ട് സത്രീകളുമാണ് തന്റെ മരണത്തിന് കാരണമെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു. ഫോറൻസിക് പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പിന്നീട് അറിയിച്ചു.