ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർഗരേഖയ്ക്ക് സമാനമായ പൊതു മാർഗനിർദ്ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് നിർദേശിച്ചത്.

ഏതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. ഗൂണ്ട നേതാവ് ആതിഖ് അഹമ്മദ് ഉൾപ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വർഷത്തിനിടെ ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപതകങ്ങളിൽ കൊല്ലപ്പെട്ടത്.