ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടേയും വിമാന ജീവനക്കാരിയുടേയും ചിത്രങ്ങൾ മോശമായ രീതിയിൽ പകർത്തുകയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ. ബുധനാഴ്ച ഡൽഹി മുംബൈ വിമാനത്തിലാണ് വനിത യാത്രക്കാരും ജീവനക്കാരും അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വനിതാ ജീവനക്കാരിയുടെയും വിമാനത്തിലെ ഒരു യാത്രക്കാരിയുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ പകർത്താൻ ശ്രമിച്ചെന്നാണ് ആരോപണം.

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ എക്‌സ് പ്ലാറ്റ്‌ഫോമിലുടെ (ട്വിറ്റർ) അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസ് പങ്കുവച്ചു. ഡൽഹി പൊലീസിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷനുമാണ് (ഡിജിസിഎ) വനിതാ കമ്മിഷൻ നോട്ടിസ് നൽകിയത്. സംഭവത്തിൽ പ്രതിക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ നൽകണമെന്നും ഡൽഹി വനിതാ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.

''ഒരു യാത്രക്കാരി വിമാനത്തിനുള്ളിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയാണ്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ 16ാം തീയതിയാണു സംഭവം നടന്നത്.'' വനിതാ കമ്മിഷൻ നോട്ടിസിൽ പറയുന്നു.

യാത്രക്കാരൻ വിമാനത്തിലെ വനിതാ ജീവനക്കാരിയുടെയും സഹയാത്രിയുടെയും ചിത്രങ്ങൾ മോശം രീതിയിൽ പകർത്താൻ ശ്രമിച്ചതായി വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോശം രീതിയിൽ പകർത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.

സ്ത്രീകളെ അപമാനിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണമെന്താണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഡൽഹി വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 23ന് അകം വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.