അമരാവതി: നൂറു കോടിയുടെ ചെക്ക് ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ക്ഷേത്രം ഭാരവാഹികളെ കബളിപ്പിച്ച അജ്ഞാത ഭക്തനെ തിരഞ്ഞ് പൊലീസ്. ക്ഷേത്രഭണ്ഡാരം തുറന്നപ്പോൾ ലഭിച്ച ശതകോടിയുടെ ചെക്ക് മാറാൻ ബാങ്കിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് ക്ഷേത്രം ഭാരവാഹികൾ തിരിച്ചറിഞ്ഞത്. ആന്ധ്ര പ്രദേശിലെ സീമാചലം ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഭക്തൻ ചെക്ക് നിക്ഷേപിച്ചത്.

100 കോടിയുടെ ചെക്കുമായി ബാങ്കിൽ മാറാൻ എത്തിയപ്പോഴാണ് ചെക്കിന്റെ ഉടമയുടെ അക്കൗണ്ടിൽ വെറും 17 രൂപ മാത്രമാണുള്ളതെന്ന് അറിയുന്നത്. ചെക്കിന്റെ ചിത്രം സോഷ്യൽമീഡിയയിലും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊട്ടക് മഹീന്ദ്രയുടെ ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നായാളുടെ ഒപ്പും കാണാം. മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽ നിന്നാണ് ഇയാൾ അക്കൗണ്ട് എടുത്തിരിക്കുന്നത്.

അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്ഷേത്ര ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂർവം ചെയ്താണ് ഇതെന്ന് മനസിലായാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

നിരവധി ആളുകളാണ് ചെക്കിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. രാധാകൃഷ്ണ എന്ന ആൾക്ക് വേണ്ടി നരകത്തിൽ ഒരു സീറ്റ് റിസേർവ് ചെയ്തു വെച്ചിരിക്കുന്നു എന്നായിരുന്നു ചിത്രം പങ്കുവെച്ചു കൊണ്ടാണ്ട് ഒരു അടിക്കുറിപ്പ് എഴുതിയത്.