ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎ‍ൽഎ രാജേന്ദ്ര ഗുഢ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേർന്നു. ഈവർഷാവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലായിരുന്നു ഗുഢ ശിവസേനയിൽ ചേർന്നത്. ഷിൻഡെക്കൊപ്പം ചേർന്ന് രാജസ്ഥാനിലെ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഗുഢ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂരിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവം വിമർശിക്കുന്നതിന് മുമ്പ് രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പരിശോധിക്കണമെന്ന പ്രസ്താവനയാണ് ഗുഢയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥലമായി രാജസ്ഥാൻ മാറിയെന്ന് ഗുഢ പറഞ്ഞു. ഇത് പ്രതിപക്ഷ കക്ഷികൾ ഏറ്റുപിടിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെ മന്ത്രി സഭയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ഗുഢയെ പുറത്താക്കി. ഇതിന് പിന്നാലെയാണ് ഗുഢയുടെ ശിവസേന പ്രവേശനം.

പിന്നീട് ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്ന ചുവപ്പു ഡയറിയുമായി സഭയിലെത്തിയും ഇദ്ദേഹം വിവാദം സൃഷ്ടിച്ചിരുന്നു.