ജയ്പൂർ: രാജസ്ഥാനിൽ ബിൽവാരയിൽ യുവതിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. നടക്കാനിറങ്ങിയപ്പോൾ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്നും സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം യുവാക്കൾക്കൊപ്പം പോയതാണെന്നും പൊലീസ് പറഞ്ഞു.

രാത്രി പൂർണ്ണമായി യുവാക്കൾക്കൊപ്പം ബിൽവാരയിലെ വീട്ടിൽ ചെലവഴിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായി. വീട്ടിൽ പോകണമെന്ന് സ്ത്രീ പറഞ്ഞെങ്കിലും യുവാക്കൾ അനുവദിച്ചില്ല. പിന്നാലെ യുവതി വീടിന് പുറത്തിറങ്ങി ബഹളം വെക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയുമായിരുന്നു.

സ്ത്രീയും യുവാക്കളും ഉഭയകക്ഷി സമ്മതപ്രകാരം നേരത്തെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ബന്ധം ഭർത്താവ് അറിയാതെയിരിക്കാനാണ് പരാതി നൽകിയെന്നാണ് യുവതിയുടെ മൊഴി.

രാജസ്ഥാനിലെ ബിൽവാരയിലാണ് യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന വാർത്ത പുറത്തുവന്നത്. ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ആദ്യം പുറത്ത് വന്ന വാർത്ത.

നാട്ടുകാരാണ് നഗ്‌നയായി അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു.