പട്‌ന: ജി20 ഉച്ചകോടി സംഘടിപ്പിച്ചതു കൊണ്ടു രാജ്യത്തെ ജനങ്ങൾക്ക് എന്തു മെച്ചമുണ്ടായെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ജനങ്ങൾക്കു പ്രയോജനമില്ലാതെ ഭീമമായ തുക ചെലവാക്കിയാണ് ജി20 ഉച്ചകോടി സംഘടിപ്പിച്ചതെന്നും ലാലു കുറ്റപ്പെടുത്തി.

ജി20 ഉച്ചകോടിയെ വിമർശിച്ച ലാലു യാദവ് ഏറ്റവും വലിയ രാജ്യദ്രോഹിയാണെന്നു ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി പ്രതികരിച്ചു. രാജ്യത്തിന്റെ ഉന്നതിക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നങ്ങളെയാണ് ലാലു നിന്ദിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണു ലാലു നടത്തുന്നതെന്നും സമ്രാട്ട് ചൗധരി ആരോപിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി20 ഉച്ചകോടിയോട് അനുബന്ധിച്ചു രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്തതിൽ 'ഇന്ത്യ' മുന്നണിയിൽ അതൃപ്തിയുണ്ട്. ജി20 ഉച്ചകോടിയെ അനുകൂലിച്ചു നിതീഷ് കുമാർ മാധ്യമങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവ് അസന്തുഷ്ടി പ്രകടിപ്പിച്ചത്.