പട്‌ന: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും അനുയോജ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ്. ബിഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ 17 വർഷത്തെ അനുഭവ സമ്പത്തിനു പുറമേ കേന്ദ്ര റെയിൽവേ, കൃഷി മന്ത്രി സ്ഥാനങ്ങൾ വഹിച്ച പരിചയവും നിതീഷിനുണ്ട്.

പതിറ്റാണ്ടുകളായി അധികാരം കയ്യാളിയിട്ടും അഴിമതിയുടെ കളങ്കമേശാത്ത നേതാവാണ് നിതീഷെന്നും ലലൻ സിങ് പ്രകീർത്തിച്ചു. 'ഇന്ത്യ' മുന്നണിയിൽ സീറ്റു വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെയാണു ജെഡിയു പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് അവകാശവാദമുന്നയിച്ചത്. മുന്നണിയിലെ മറ്റു കക്ഷികളുടെ നേതാക്കളും ഇത്തരത്തിൽ സ്വന്തം നേതാക്കളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി ഉയർത്തിക്കാട്ടുന്നുണ്ട്.