ശ്രീനഗർ: ജമ്മുകശ്മീരിൽ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെക്കൂടി വധിച്ച് സൈന്യം. ബാരമുള്ള ജില്ലയിലെ ഉറിയിലാണ് പുതിയ ഏറ്റമുട്ടലുണ്ടായത്. ശനിയാഴ്ച പുലർച്ചെ നിയന്ത്രണ രേഖയിലൂടെ മൂന്നു ഭീകരരാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പരുക്കേറ്റ മൂന്നാമത്തെ ഭീകരൻ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനു പിന്നാലെയാണ് പൊലീസും ആർമിയും ചേർന്ന് സംയുക്ത പരിശോധന ആരംഭിച്ചത്. മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

അനന്ത്‌നാഗിലെ വനമേഖലയിൽ കമാൻഡിങ് ഓഫിസറും മേജറും ഡിവൈഎസ്‌പിയും ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചിരുന്നു. ബുധനാഴ്ചത്തെ വെടിവയ്പിൽ പരുക്കേറ്റ ഒരു സൈനികൻ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ 2 ദിവസങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 5 ആയി. 72 മണിക്കൂറായിട്ടും അനന്തനാഗിൽ ഏറ്റുമുട്ടൽ തുടരുകയാണ്.