- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത; ദേശീയ സർവേയിൽ വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി
ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. പൂണെ ഐ.സി.എം.ആർ-നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ ദേശീയ സർവേയിൽ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് കണ്ടെത്തി. വൈറോജളി ഇൻസ്റ്റിട്ട്യൂട്ടിൽ എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
2023 ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടന്നു. ഇതിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഈ കണ്ടെത്തൽ പ്രകാരമാണ് രാജ്യത്ത് കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും ചെറിയരീതിയിൽ നിപ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. ഗംഗാഖേദ്കർ പറയുന്നു.
നിലവിൽ കേരളത്തിൽ മനുഷ്യരെ ബാധിച്ച നിപ വൈറസ്, മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച്, മരണനിരക്ക് കൂടുതലാണ് ഈ വൈറസ് വകഭേദം ബാധിച്ചവരിൽ.
രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇൻഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇൻഡക്‌സ് രോഗിയുമായി സമ്പർക്കമുണ്ടായവരെ മുഴുവൻ (കോൺടാക്ട് ലിസ്റ്റ്) കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രധാനം.
2018-ൽ കേരളത്തിൽ നിപബാധ ഉണ്ടായപ്പോൾ ഇൻഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് കോൺടാക്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. 2018-ലും 2019-ലും മെയ് മാസത്തിലാണ് കേരളത്തിൽ നിപബാധ റിപ്പോർട്ട് ചെയ്തത്. വവ്വാലുകൾ മാങ്ങ തിന്നാൻ വരുന്ന സമയമാണിത്. അതിനാൽ പഴവർഗങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കാനും വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും നിർദ്ദേശം നൽകി.
കേരളത്തിൽ 2021 സെപ്റ്റംബറിൽ വീണ്ടും നിപ വൈറസ് ബാധയുണ്ടായി. എന്നാൽ, കോവിഡ് സമയത്ത് ക്വാറന്റീൻ, ഐസോലേഷൻ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതുമെല്ലാം അന്ന് നിപ കൈകാര്യം ചെയ്യാൻ തുണയായി. കേരളത്തിൽ ഇത്തരം വൈറസ് ബാധ കൈകാര്യം ചെയ്യാൻ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളുണ്ടെന്ന് ഡോ. ഗംഗാഖേദ്കർ പറഞ്ഞു.




