ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആറംഗ സംഘം യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. ആറംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ കുത്തേറ്റ അരവിന്ദ് മണ്ഡൽ എന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ശനിയാഴ്ച രാത്രി 9.30ന് ഭാര്യയുടെയും മകന്റെയും മുൻപിൽ വച്ചാണ് അരവിന്ദ് ആക്രമിക്കപ്പെട്ടത്.

സംഭവ ദിവസം വൈകിട്ടു മകനെ സ്‌കൂളിൽനിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ മനോജ് ഹൽദാർ എന്നയാളും അരവിന്ദും തമ്മിൽ തർക്കമുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും തർക്കമുണ്ടായിട്ടുണ്ട്. തർക്കം പരിഹരിച്ചെങ്കിലും രാത്രി 9.30ന് ആറുപേർ അരവിന്ദിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

അരവിന്ദിനെയും ഭാര്യ രേഖ മണ്ഡലിനെയും പ്രതികൾ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ പൊലീസ് പിടികൂടി. മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്.