ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്ന് ഏകോപനസമിതി അംഗവും എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ. 'ഇന്ത്യ' മുന്നണിയുടെ ഏകോപനസമിതിയിലേക്ക് അംഗത്തെ അയയ്‌ക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഏകോപനസമിതിയിൽ അംഗമാകാൻ ബുദ്ധിമുട്ടാണെന്നു മാത്രമാണെന്നാണ് അവർ പറഞ്ഞത്. ആ തീരുമാനം എടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അതൊന്നും ഇന്ത്യ മുന്നണിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്ന പ്രശ്‌നമല്ല.'' കെ.സി. വേണുഗോപാൽ പറഞ്ഞു.

''വ്യത്യസ്തമായി ചിന്തിക്കുന്ന പാർട്ടികൾ, സംസ്ഥാനങ്ങളിൽ പോരടിക്കുന്ന പാർട്ടികൾ എന്നിവരെല്ലാം ചേരുന്നതാണ് ഈ മുന്നണി. ബിജെപി സർക്കാരിനെ താഴെയിറക്കുക എന്ന വിശാല ആശയത്തോടു യോജിക്കാവുന്ന പാർട്ടികളുടെ മുന്നണിയാണ് ഇന്ത്യ മുന്നണി. ഇതു രൂപീകരിച്ചതുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ ആശയങ്ങൾ മടക്കിവച്ച് എല്ലാവരും ഒറ്റ മുന്നണിക്കീഴിൽ ആകണമെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ നടക്കുകയുമില്ല.

സിപിഎമ്മുമായി കേരളത്തിൽ മിക്ക കാര്യത്തിലും അഭിപ്രായ വ്യത്യാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഞങ്ങൾ പോരാടുന്നവരാണ്. അതുപോലെ എഎപിയുമായി പഞ്ചാബിൽ ശക്തമായി പോരാടുന്നവരാണ്. അങ്ങനെയുള്ള വൈരുധ്യങ്ങളൊക്കെ ഈ മുന്നണിയിലുണ്ട്. ഇതെല്ലാം പരിഹരിച്ചിട്ടാണ് മുന്നണി രൂപീകരിച്ചതെന്ന് ആരും പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയാണ് തീരുമാനിച്ചത് ഏകോപന സമിതിയിൽ അംഗമാകേണ്ടെന്ന്. അത് അവരാണ് വിശദീകരിക്കേണ്ടത്.'' വേണുഗോപാൽ കൂട്ടിച്ചേർത്തു.