അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞു. ഡാമുകൾ തുറന്നതോടെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയർന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ചു.

ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നർമ്മദ അടക്കം ഡാമുകൾ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി പതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിയവരെ ബോട്ടുകളിലെത്തി എൻഡിആർഎഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭറൂച്ച്, നർമ്മദ, വഡോദര, ആനന്ദ് , ദഹോദ് തുടങ്ങീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ബറൂച്ച് അക്ലേശ്വർ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിർത്തി വച്ചു.