ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ആംആദ്മി പാർട്ടിയും ഡിഎംകെയും. വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് വിമർശിച്ചു. 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇതും മറ്റൊരു തട്ടിപ്പാണ്. 2045 ലെങ്കിലും നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകും. എന്നാൽ 2024 ൽ തന്നെ നടപ്പാക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.

മണ്ഡല പുനർനിർണായ നീക്കത്തിൽ ആശങ്കയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. തെക്കേ ഇന്ത്യയുടെ പ്രാധിനിത്യം വെട്ടി കുറയ്ക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാൻ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്‌നാടിനെ വഞ്ചിക്കാൻ അനുവദിക്കരുത്.

ഇത് മണ്ഡല പുനർ നിർണയത്തിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ്. മണ്ഡല പുനർ നിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണ് ബിജെപിയുടെ നീക്കം. ഡിഎംകെ മുൻപും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. തമിഴ്‌നാട്ടിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിത സംവരണം നടപ്പാക്കിയതും ഡിഎംകെ സർക്കാരാണ്. കഴിഞ്ഞ ഒൻപത് വർഷമായി കേന്ദ്ര സർക്കാർ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുൻപുള്ള തന്ത്രം മാത്രമാണ്. ബിജെപിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിൻ പറഞ്ഞു.

വനിതാ ബില്ലിനെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കനിമൊഴിയും പറഞ്ഞു. ബിൽ നടപ്പാക്കിയത് ദുരൂഹമായാണ്. ഈ സെഷനിൽ ഒരു സൂചനയും നൽകിയില്ല. സർക്കാർ എല്ലാം രഹസ്യമാക്കി വച്ചുവെന്നും കനിമൊഴി പറഞ്ഞു.