പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷികളെ വലയ്ക്കുകയാണെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 'ഇന്ത്യ' മുന്നണിയുടെ പൊതു നിലപാടുകൾക്കു വിരുദ്ധമായാണു നിതീഷിന്റെ നീക്കങ്ങൾ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നിതീഷ് എവിടെ നിൽക്കുമെന്നു പറയാനാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ജി20 ഉച്ചകോടി വിരുന്നിൽ പങ്കെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ നിതീഷ് കുമാർ തയാറായി. 'ഇന്ത്യ' മുന്നണിയുടെ കഴിഞ്ഞ യോഗത്തിൽ ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങിനു പകരമൊരാളെയാണ് നിതീഷ് അയച്ചത്. ടിവി ചാനൽ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള 'ഇന്ത്യ' മുന്നണി തീരുമാനത്തെ നിതീഷ് പരസ്യമായി തള്ളിപ്പറയുകയും ചെയ്തു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ 'ഇന്ത്യ' മുന്നണി സഖ്യകക്ഷികളെ തള്ളിപ്പറഞ്ഞു വീണ്ടും ബിജെപിയുമായി സഖ്യത്തിലാകാൻ നിതീഷ് മടിക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.