ഗുവാഹത്തി: ഭക്ഷ്യ സംസ്‌കരണ പദ്ധതിയിൽ ക്രമക്കേട് ഉന്നയിച്ച കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ. റിനികിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്‌കരണ പദ്ധതിയിൽ ക്രമക്കേടാരോപിച്ചതിന് പിന്നാലൊണ് ഗൗരവ് ഗൊഗോയിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

കാംരൂപ് മെട്രോപൊളിറ്റനിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പദ്ധതിക്ക് സബ്സിഡി ലഭിക്കുന്നതിന് ഞങ്ങൾ ഒരിക്കലും അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകൻ ദേവജിത് സൈകിയ പറഞ്ഞു.

സബ്സിഡി തേടുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല. 2022 നവംബർ 22-നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. നിർദ്ദേശം സമർപ്പിച്ചില്ലെങ്കിൽ ഞങ്ങളുടെ അനുമതി കാലഹരണപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചു. സബ്സിഡി തേടുന്നതിന് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപി ഗൊഗോയ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചു എന്നത് സബ്‌സിഡി ലഭിച്ചു എന്നർഥമില്ല. അതുകൊണ്ടു തന്നെ നിയമപരമായി നീങ്ങുമെന്നും അവർ അറിയിച്ചു.

നാഗോൺ ജില്ലയിലെ കാലിയാബോറിലെ ദരിഗാജി ഗ്രാമത്തിലെ ഏകദേശം 17 ഏക്കർ കൃഷിഭൂമി ഒരു മാസത്തിനുള്ളിൽ വ്യവസായ ഭൂമിയായി തരംതിരിച്ചതായി ഗുവാഹത്തി ആസ്ഥാനമായുള്ള ഡിജിറ്റൽ മാധ്യമമായ 'ദി ക്രോസ് കറന്റ്' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വൻ വിവാദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രൈഡ് ഈസ്റ്റ് എന്റർടൈന്മെന്റ്‌സിനെതിരെയാണ് ആരോപണം ഉയർന്നത്.