താനെ: മഹാരാഷ്ട്ര താനെയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. കമ്പനി മാനേജ്മെന്റ് അംഗം, ടാങ്കർ ഡ്രൈവർ, ഉടമ എന്നിവർക്കെതിരെയാണ് കേസ്. താനെ ജില്ലയിലെ ഷഹാദിലെ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉല്ലാസ്‌നഗർ പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് കണ്ടെയ്‌നർ നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് താനെ മുനിസിപ്പൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. നൈട്രജൻ ഉണ്ടായിരുന്ന ടാങ്കറിലേക്ക് കാർബൺഡൈ സൾഫൈഡ് നിറച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.