ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽനിന്നും പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യിൽനിന്നും അകലം പാലിക്കുമെന്നു ബിഎസ്‌പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതി. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണു മായാവതി നിലപാട് വ്യക്തമാക്കിയത്.

''പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കണം. വ്യാജവാർത്തകളെക്കുറിച്ചു ജാഗ്രത ഉണ്ടാവണം. രാഷ്ട്രീയ ഗൂഢാലോചനകളിൽ ബിഎസ്‌പി വിരുദ്ധത ഇപ്പോഴുമുണ്ട്. ഇതിനെതിരായ മുൻകരുതൽ എല്ലാതലത്തിലും സ്വീകരിക്കണം'' മായാവതി പറഞ്ഞതായി ബിഎസ്‌പിയുടെ യുപി യൂണിറ്റ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, അതിദാരിദ്ര്യം, വരുമാനം കുറവ്, മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ നിലവിലുണ്ട്. ഇവയൊക്കെ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകുമോ എന്നതു സംശയമാണ്. പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ബിജെപിയുടെയും കോൺഗ്രസിന്റെയും സമീപനം ഒരുപോലെയാണെന്നും അത് ജനവിരുദ്ധമാണെന്നും മായാവതി കുറ്റപ്പെടുത്തി.