ന്യൂഡൽഹി: മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുത്തുവെന്ന നടൻ വിശാലിന്റെ ആരോപണം ഗൗരവമായി എടുത്ത് കേന്ദ്ര സെൻസർ ബോർഡ്. സിനിമകൾ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.

വിശാലിന്റെ ആരോപണം സിനിമാലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്നു. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സെൻസർ ബോർഡിന്റെ ഇടപെടൽ.

വിശാൽ ഉന്നയിച്ച കൈക്കൂലി ആരോപണത്തിനുള്ള മറുപടിയെന്നോണം പുറത്തിറക്കിയ പ്രസ്താവനയിലാണ് സി.ബി.എഫ്.സി. പുതിയ മാർഗനിർദേശങ്ങളേക്കുറിച്ചും പറയുന്നത്. കൈക്കൂലി സംഭവത്തിന് പിന്നിൽ ബോർഡ് അംഗങ്ങളല്ലെന്നും അനധികൃത മൂന്നാം കക്ഷി ഇടനിലക്കാരാണെന്നുമാണ് അവർ പറയുന്നത്. അതേസമയം വിശാൽ നൽകിയ പരാതിയിൽ നടപടിയായി സിനിമാ സെൻസർഷിപ്പിന് അപേക്ഷിക്കുന്ന നടപടികളെല്ലാം ഡിജിറ്റലാക്കിയിട്ടുണ്ടെന്നും ഇത് അഴിമതിക്ക് വഴിയൊരുക്കില്ലെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്.

പ്രശ്‌നത്തേക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. ഉത്തരവാദികൾ ആരെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കും. സെൻസർഷിപ്പിന് സിനിമകൾ നൽകുന്ന നടപടി ഡിജിറ്റലാക്കിയിട്ടുണ്ട്. ഇ-സിനിപ്രമാണിലൂടെയുള്ള കൃത്യമായ ഡിജിറ്റലൈസ്ഡ് പ്രക്രിയ കർശനമായി പിന്തുടരുന്നുവെന്ന് എല്ലാ ചലച്ചിത്ര നിർമ്മാതാക്കളും നിർമ്മാതാക്കളും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ മൂന്നാമതൊരു ഇടനിലക്കാരനെയോ ഗ്രൂപ്പിനെയോ അനുവദിക്കരുത്. സിനിമയുടെ സർട്ടിഫിക്കേഷനായുള്ള അപേക്ഷ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തണം. അവസാന നിമിഷം തിരക്കുകൂട്ടിയുള്ള നടപടികൾക്ക് മുതിരരുതെന്നും പ്രസ്താവനയിലുണ്ട്.

12,000-18,000 ഇടയിൽ സിനിമകൾക്കാണ് പ്രതിവർഷം സിബിഎഫ്സി സർട്ടിഫിക്കറ്റ് നൽകുന്നത്. അതിൽ അവയുടെ പ്രദർശനങ്ങൾ കാണാനുള്ള മനുഷ്യ സമയവും ഉൾപ്പെടുന്നു. തങ്ങളുടെ സിനിമകൾ നിശ്ചയിച്ച തീയതിയിൽത്തന്നെ റിലീസ് ചെയ്യണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തെ ആത്മാർത്ഥതയോടെ അംഗീകരിക്കുകയും കൃത്യസമയത്ത് പ്രദർശനാനുമതി നൽകുകയും ചെയ്യാറുണ്ട്. ഷെഡ്യൂളുകൾ മനസ്സിൽ വെച്ചുകൊണ്ട്, സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് ആവശ്യമായ നിശ്ചിത സമയം നിർമ്മാതാക്കൾ ഉചിതമായി ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബോർഡ് ഈ പ്രക്രിയകളിലൂടെ ഏതെങ്കിലും തരത്തിലുള്ള മൂന്നാം കക്ഷികളുടെ ഇടപെടൽ തടയാമെന്നും ചൂണ്ടിക്കാട്ടുന്നു.