കാൺപുർ: മോഷ്ടിച്ച നോട്ടുകൾ ഹോട്ടൽ മുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ച മോഷണ സംഘം ഒടുവിൽ പിടിയിൽ. കാൺപുരിൽ തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽനിന്ന് വലിയൊരു തുക മോഷ്ടിച്ചതോടെയാണ് സംഘം പൊലീസ് പിടിയിലായത്. കവർച്ചയുടെ വിവരം പൊളിയുമെന്ന് ഓർക്കാതെ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടതാണ് മോഷണസംഘത്തിന് കുരുക്കായത്.

വീട്ടിൽ മോഷണം നടന്നതിന് പിന്നാലെ തരുൺ ശർമ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്ടാക്കൾക്ക് ഇൻസ്റ്റ റീലിടാനുള്ള മോഹമുണ്ടായത്. വൈകിയില്ല, കവർന്നെടുത്ത നോട്ടുകൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ പകർത്തി. വീഡിയോ പകർത്തുന്നയാൾ ഒരു കൈയിൽ കുറേ അഞ്ഞൂറുരൂപ നോട്ടുകളും പിടിച്ചിരുന്നു.

റീൽ വൻതോതിൽ പ്രചരിച്ചു. വിവരം പൊലീസിന്റെ പക്കലുമെത്തി. ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് മോഷ്ടാക്കളെ കണ്ടെത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നോട്ടുകളും രണ്ട് മൊബൈൽ ഫോണുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. തരുൺ ശർമയുടെ വീട്ടിൽ മോഷണം നടത്തിയത് ഈ സംഘമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.