ന്യൂഡൽഹി: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ വഴി മാറ്റിയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

ഈ വർഷം മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.

സെപ്റ്റംബർ 29-വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചെന്ന് കഴിഞ്ഞ ശനിയാഴ്ച റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് ഇനി തിരികെ വരാനുള്ളതെന്നും വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീടിത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഒക്ടോബർ ഏഴാണ് റിസർവ് ബാങ്ക് പുതുതായി നൽകിയിരിക്കുന്ന സമയപരിധി. നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് 12000 കോടിയുടെ 2000 രൂപ നോട്ടുകൾ കൂടി തിരിച്ചെത്താനുണ്ടെന്ന് ആർബിഐ ഗവർണർ അറിയിച്ചിരിക്കുന്നത്.