മുംബൈ: ശുചിമുറിയിൽ സ്ത്രീകളുടെ വീഡിയോ ഷൂട്ട് ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്ര നാഗ്പുരിലെ കാസർപുര നിവാസി മങ്കേഷ് വിനായക്‌റാവു ഖപ്രെ (37) ആണ് പിടിയിലായത്. അംബസാരിയിലെ നാഗ്പൂർ സർവകലാശാല കാമ്പസിൽ സംഘടിപ്പിച്ച 'അഡ്വാന്റേജ് വിദർഭ' എന്ന വ്യാവസായിക എക്‌സ്‌പോയ്ക്കിടയിലാണ് സംഭവം.

സ്വകാര്യ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ഖാപ്രെ ഫെസ്റ്റിവൽ ഗേറ്റ് രൂപകൽപന ചെയ്യാനായി ഇവിടെ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ ശുചിമുറി ഉപയോഗിക്കുന്നതിന്റെ ദൃശ്യം ജനലിലൂടെ മൊബൈൽ ഫോൺവഴി പകർത്തുകയായിരുന്നു ഇയാൾ. ശുചിമുറിയിൽ കാമറയെന്ന് സംശയം തോന്നിയ ഒരു യുവതി സംഭവം സംഘാടകരെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവിയടക്കം പരിശോധിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പിടിച്ചെടുത്ത മൊബൈൽ ഫോണിൽ ഒരു ഡസനോളം സ്ത്രീകളുടെ വീഡിയോകൾ പൊലീസ് കണ്ടെത്തി. മുമ്പും സമാന കുറ്റം ഇയാൾ ചെയ്തിട്ടുണ്ടെന്നും പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് അറിയിച്ചു.