മംഗളൂരു: കർണാടകയിലെ പനമ്പൂർ ബീച്ച് കാണാനെത്തിയ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ വിളയാട്ടം. ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ യുവാക്കളാണ് ആക്രമണം അഴിച്ചു വിട്ടത്. ഹിന്ദു യുവതി മുസ്‌ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമിക്കാനുള്ള ശ്രമം.

വാക്കു തർക്കത്തിനിടെ യുവതി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ ഇരുവരും പനമ്പൂർ ബീച്ചിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ബണ്ടാൽ സ്വദേശിയായ മലയാളി യുവാവും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുമാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്. ഇരുവരും ബീച്ചിലൂടെ നടക്കുമ്പോഴാണ്, കാവി ഷാൾ അണിഞ്ഞെത്തിയ സംഘം തടഞ്ഞ് ചോദ്യം ചെയ്തത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മനസ്സിലായതോടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മുസ്‌ലിം വിഭാഗക്കാരനായ യുവാവിനൊപ്പം നടക്കുന്നത് എന്തിനാണെന്നു ചോദിച്ചാണ് യുവതിയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിൽപ്പെട്ടവർ തന്നെ പകർത്തുകയും ചെയ്തു.

പിന്നീട് യുവതി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പനമ്പൂർ പൊലീസ് സംഘത്തിലെ നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നു പേർ ശ്രീരാമസേനാ പ്രവർത്തകരാണ്.