ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്. പഞ്ചാബിലെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യാ സഖ്യരൂപീകരണം മുതൽതന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിലേയും പഞ്ചാബിലേയും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡൽഹി ഓർഡിനൻസ് ബില്ലിൽ അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ സഖ്യത്തിനുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പുറത്തേക്കുവരുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

പഞ്ചാബിനും ബംഗാളിനും പുറമെ ഉത്തർ പ്രദേശിലും തർക്കം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി. ബിജെപിയുമായി കൈകോർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബിഹാറിൽ ജെ.ഡി.യുവിനെ എൻ.ഡി.എയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു ബിജെപിയുടെ ഈ നീക്കം.