ഭോപാൽ: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങളിൽ ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മധ്യപ്രദേശിലെ മൊറേനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിൽ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ കരാറേറ്റെടുത്തവരാണെന്നും ഹിമാചലിലെ കോൺഗ്രസ് വിമതർക്കെതിരെ ഉചിതമായ സമയത്ത് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആറ് എംഎ‍ൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ കൂറുമാറി വോട്ടു ചെയ്ത ആറ് കോൺഗ്രസ് എംഎ‍ൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു.

ബജറ്റ് പാസാക്കി നിയമസഭ ഒരു ദിവസം മുമ്പേ പിരിച്ചുവിട്ടതിന് പിന്നാലെയാണ് കൂറുമാറി വോട്ട് ചെയ്തവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതോടെ 68 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 40ൽ നിന്ന് 34 ആയി താഴ്ന്നു. ആറ് ഒഴിവുകൾ വന്നതോടെ കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് മതി. കോൺഗ്രസ് പക്ഷത്തുനിന്ന് മാറി രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത മൂന്നു സ്വതന്ത്രർ തുടർന്നും പിന്തുണച്ചാൽ കൂടി ബിജെപിയുടെ അംഗബലം 28ൽ ഒതുങ്ങും.