- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണ്ണായക വിധിയുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാൻ കോഴ വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും പാർലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികൾ, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിൽ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു.
2012-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോഴ വാങ്ങി വോട്ടു ചെയ്ത കേസിൽ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെ.എം.എം നേതാവ് ഷിബുസോറന്റെ മരുമകൾ സീത സോറൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.
രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികൾക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി വിധിച്ചു. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കി 1998-ൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. നരസിംഹ റാവു കേസിലെ ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഭരണഘടനയുടെ 105 (2), 194 (2) എന്നി വകുപ്പുകൾ പ്രകാരമുള്ള പരിരക്ഷ ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ജനപ്രതിനിധികൾക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.