പട്‌ന: ബിഹാറിലെ നാൽപത് ലോക്‌സഭാ സീറ്റുകളിലേക്കുള്ള എൻഡിഎ ഘടക കക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയായി. പതിനേഴ് സീറ്റുകളിൽ ബിജെപി മൽസരിക്കും. ജനതാദളിനു (യു) 14 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതമാണു മൽസരിച്ചത്.

കഴിഞ്ഞ തവണ ആറു സീറ്റുകളിൽ മൽസരിച്ച ലോക് ജനശക്തി പാർട്ടിയിൽ പിളർപ്പുണ്ടായതിനാൽ ചിരാഗ് പസ്വാന്റെയും പശുപതി പാരസിന്റെയും നേതൃത്വത്തിലുള്ള പാർട്ടികൾക്കു മൂന്നു സീറ്റുകൾ വീതമാകും ലഭിക്കുക. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് ജനതാദളിനും ഓരോ സീറ്റുകൾ ലഭിക്കും. മുകേഷ് സാഹ്നിയുടെ വിഐപി എൻഡിഎയിൽ ചേർന്നാൽ ഒരു സീറ്റു കിട്ടും.