- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കാൺപുരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ കാടൻ ഭരണത്തിൽ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണെന്നും നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
സ്ത്രീകൾ നീതി തേടുമ്പോൾ അവരുടെ കുടുബത്തെ തകർക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകളെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമർശനം.
'കൂട്ടബലാത്സംഗത്തിന് ഇരകളായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കാൺപൂരിൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ കുടുംബത്തിന് കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് ഹത്രാസ്, ഉന്നാവ് എന്നവിടങ്ങളിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ മനസിലാകുന്നത്'- പ്രിയങ്ക എക്സിൽ കുറിച്ചു.
'ഉത്തർപ്രദേശിൽ ഇരകളായ പെൺകുട്ടികളും സ്ത്രീകളും നീതി തേടുമ്പോൾ അവരുടെ കുടുബത്തെ തകർക്കുന്നത് ഒരു നിയമമായി മാറിയിരിക്കുന്നു. ഉന്നാവ്, ഹത്രാസ്, ഇപ്പോൾ കാൺപുരിലും എവിടെയൊക്കെയാണോ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് അവിടെ അവരുടെ കുടുംബവും തകർക്കപ്പെടുന്നു. ഈ കാടൻ ഭരണത്തിൽ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണ്. നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ല. സംസ്ഥാനത്തെ കോടിക്കണക്കിന് സ്ത്രീകൾ എന്താണ് ചെയ്യുക? അവർ എങ്ങോട്ടാണ് പോവുക?- പ്രിയങ്ക ചോദിച്ചു.
മനുഷ്വത്വത്തെ നാണിപ്പിക്കുന്നതാണ് കാൺപുർ ബലാത്സംഗക്കേസെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാൽ പറഞ്ഞു. യുപിയിലെ 'ഇരട്ട എഞ്ചിൻ സർക്കാർ' ക്രിമിനലുകൾക്ക് കീഴടങ്ങി. രാജ്യത്തെ വനിതാ കമ്മീഷനെവിടെയാണെന്നും എന്തുകൊണ്ടാണ് പീഡിപ്പിക്കുന്നവർ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ഭരണത്തിൽ സ്ത്രീകൾക്കെതിരേയും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേയും ആക്രമണങ്ങൾ വർധിച്ചുവരുകയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ഭാരത് സോളങ്കി രാജ്യത്തെ മാധ്യമങ്ങൾ നിശബ്ദദമായിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.