തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി വിഴിഞ്ഞം-കാഞ്ഞിരംകുളം ബൈപ്പാസിൽ യുവാക്കൾ അറസ്റ്റിൽ. പേരക്കോണം സ്വദേശികളായ വിഷ്ണു(28), ശ്രീരാഗ്(27), അജി(29), ആമച്ചൽ സ്വദേശി ശരത്(26), പാറശ്ശാല സ്വദേശി വിപിൻ(26) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

വിഴിഞ്ഞം-കാഞ്ഞിരംകുളം ബൈപ്പാസിൽ വാഹനപരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘം കൈകാണിച്ചെങ്കിലും ഇവർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന്, എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരുടെ പിന്നാലെ പാഞ്ഞു. പൂവാർ -വിഴിഞ്ഞം റൂട്ടിലേക്ക് കടന്ന സംഘം എക്സൈസിനെ വെട്ടിച്ച് ചൊവ്വര ഭാഗത്തുള്ള സ്വകാര്യ റിസോർട്ട് റോഡിലേക്ക് കടന്നു.

ഇതിനിടയിലെത്തിയ എക്സൈസ് സംഘം ജീപ്പ് കുറുകെ പിടിച്ച് കാറിനെ തടഞ്ഞിടുകയായിരുന്നു. കാറുപേക്ഷിച്ച് ഓടാൻ ശ്രമിച്ച അഞ്ചുപേരെയും സംഘം കൈയോടെ പിടികൂടി. കാറിനുള്ളിൽ നിന്നും ഒളിപ്പിച്ച നിലയിൽ നാലുകിലോ കഞ്ചാവും കണ്ടെടുത്തു.

തമിഴ്‌നാട്ടിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തിരുവനന്തപുരം നഗരം അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. കൊലപാത ശ്രമമടക്കമുള്ള ആറിലധികം കേസിൽ പ്രതികളാണ് പേരക്കോണം സ്വദേശികളായ മൂന്നുപേരും.

അസി.എക്സൈസ് ഇൻസ്പെക്ടർ ബി. വിജയകുമാർ,പ്രിവന്റീവ് ഓഫീസർമാരായ കെ.ഷാജു, കെ.അജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. വിശാഖ്, ഹരിപ്രസാദ്, സുജിത്,അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.