ദിസ്പുർ: ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. ദേശീയോദ്യാനത്തിലെത്തിയ അദ്ദേഹം, ആനപ്പുറത്തും ജീപ്പിലും സവാരി നടത്തി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കാസിരംഗയിൽ, പ്രധാനമന്ത്രി ഇതാദ്യമായാണ് സന്ദർശനം നടത്തുന്നത്.

സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിൽ ശനിയാഴ്ച രാവിലെയാണ് അദ്ദേഹം എലഫന്റ് സഫാരി നടത്തിയത്. ഉദ്യാനത്തിലൂടെ അദ്ദേഹം ജീപ്പ് സഫാരിയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പാർക്ക് ഡയറക്ടർ സൊനാലി ഘോഷും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. രണ്ടുദിവസത്തെ അസം സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി കാസിരംഗ ദേശീയ ഉദ്യാനത്തിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ജോർഹട്ടിൽവച്ച് അഹോം ജനറൽ ലചിത് ബർഫുകന്റെ പ്രതിമ മോദി അനാവരണം ചെയ്യും.

ഇവിടെനിന്ന് ജോഹർട്ട് ജില്ലയിലെ മെലങ് മെതെലി പോത്തറിലേക്കുപോകുന്ന അദ്ദേഹം 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. പിന്നീട് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കും.