മുംബൈ: മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മകൾ ഭൂമികയെ കൊലപ്പെടുത്തിയതിന് ടീന ബാഗ്ഡെയെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പാണ് ബാന്ദ്ര വെസ്റ്റിൽ 19കാരി കൊല്ലപ്പെട്ടത്. വീട്ടിൽവെച്ച് വഴക്കിനെത്തുടർന്ന് 40 കാരിയായ സ്ത്രീ തന്റെ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകൾ ഒരു യുവാവുമായി പ്രണയത്തിലായതാണ് മകളെ കൊല്ലാൻ പ്രേരിപ്പിച്ചത്. മകളുടെ പ്രണയത്തെ തുടർന്ന് വഴക്കുണ്ടായെന്നും വഴക്കിനിടെ പെൺകുട്ടി കൈയിൽ കടിച്ചെന്നും പ്രതിയായ ടീന പറഞ്ഞു. ഇതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച മകൾക്ക് അപസ്മാരം ബാധിച്ചതായി ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

എന്നാൽ പിന്നീട് വൈദ്യപരിശോധനയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ, മകളെ കൊലപ്പെടുത്തിയതായി പ്രതിയായ ടീന സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വരും ദിവസങ്ങളിൽ അറിയാമെന്നും പൊലീസ് പറഞ്ഞു.