അമരാവതി: വലിയ പൊതു പരിപാടികൾക്കും വിഐപി സന്ദർശനത്തിനുമായി പൊലീസിന് വെല്ലുവിളിയാവുന്ന രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ പരുന്തുകളുമായി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്. മൂന്ന് വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് മൊയിൻബാദിൽ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഈ ഡ്രോൺ നേരിടലിന്റെ ട്രയൽ നടന്നത്. ഡിജിപി രവി ഗുപ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഈ ട്രയലിന് സാക്ഷികളായി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പട്ടം ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെ കരസേന പ്രതിരോധിച്ചിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും ലഹരി വസ്തുക്കളും വലിയ രീതിയിൽ വിതരണം ചെയ്യുന്ന സംഭവങ്ങൾ പതിവായതിന് പിന്നാലെയാണ് തെലങ്കാന പൊലീസിന്റെ ഈ നീക്കം.