ഗുവാഹത്തി: അസമിലെ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ അബ്ദുൽ ഖാലിഖ് പാർട്ടി വിട്ടു. സംസ്ഥാനത്തെ പാർട്ടിയുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ബാർപേട്ട എംപിയുടെ രാജി. തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത്തവണ ബാർപേട്ടയിൽ കോൺഗ്രസ് ഖാലിഖിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയെ വിർശിച്ച് രാജിവച്ചത്.

25 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചതായി ഖാലിഖ് എക്സിൽ കുറിച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്റെ സമീപനം കാരണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അസമിലെ കോൺഗ്രസിന്റെ സാധ്യതകളെല്ലാം നശിച്ചിരിക്കുകയാണെന്ന് അബ്ദുൽ ഖാലിഖ് ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷനും അസമിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിക്കുമെതിരെയാണ് അദ്ദേഹം ആരോപണമുയർത്തിയത്.

14 പാർലമെന്റ് മണ്ഡലങ്ങളുള്ള അസമിലെ മൂന്ന് കോൺഗ്രസ് എംപിമാരിൽ ഒരാളാണ് അബ്ദുൽ ഖാലിഖ്. മറ്റ് അംഗങ്ങളായ ഗൗരവ് ഗൊഗോയിക്കും പ്രദ്യുത് ബൊർദോലോയിക്കും കോൺഗ്രസ് വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്.