ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ നേതൃത്വം തീരുമാനിച്ചു. മധുരയിൽ സിറ്റിങ് എംപി സു.വെങ്കിടെശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗലിൽ പാർട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർത്ഥിയാവും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനുള്ളിൽ നടക്കും. സംസ്ഥാനത്തുകൊയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്. കോയമ്പത്തൂർ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ തുടർ ചർച്ചകൾക്ക് ശേഷമാണ് ഡിഎംകെ കോയമ്പത്തൂർ സീറ്റ് ഏറ്റെടുത്തത്. ബിജെപി കോയമ്പത്തൂർ സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. പകരം ദിണ്ടിഗൽ സീറ്റ് നൽകുകയായിരുന്നു.

സിപിഎമ്മിനും ഇടത് പാർട്ടികൾക്കും മെച്ചപ്പെട്ട സ്വാധീനമുള്ള ദിണ്ടിഗലിൽ ഡിഎംകെ പിന്തുണയോടെ ജയിക്കാനാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മധുരയിലും പാർട്ടി സ്ഥാനാർത്ഥിക്ക് ഡിഎംകെ പിന്തുണയിൽ ജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.