ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒരു ലോക്‌സഭാ സീറ്റിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും. ബദോഹി ലോക്സഭാ മണ്ഡലം തൃണമൂൽ കോൺഗ്രസിനു വിട്ടുനൽകിയെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മണ്ഡലത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും.

ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. യുപിയിലെ 80 സീറ്റിൽ 17 എണ്ണം കോൺഗ്രസിന് എസ്‌പി വിട്ടു നൽകിയിരുന്നു.

വോട്ടുകൾ ഭിന്നിച്ചുപോയാൽ ബിജെപിക്കു ഗുണം ചെയ്യുമെന്നും അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് സീറ്റുകൾ വിട്ടുനൽകുന്നതെന്ന് എസ്‌പി അധ്യക്ഷൻ പറഞ്ഞു.

ഉത്തർപ്രദേശിൽ ആറു സ്ഥാനാർത്ഥികളെകൂടി സമാജ്വാദി പാർട്ടി പ്രഖ്യാപിച്ചു. നേരത്തെ 16 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബംഗാളിലെ എല്ലാ സീറ്റുകളിലേക്കും തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.